Рет қаралды 324,137
തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കടകളെല്ലാം അടച്ചുപൂട്ടിയിട്ടും അത്ര വേഗം അവിടെ നിന്ന് മടങ്ങാൻ പല വ്യാപാരികൾക്കുമായില്ല. നിർവികാരതയോടെ അവർ കടകൾക്ക് മുന്നിൽ ഇരുന്നു. നല്ല കാലത്തിന്റെ ഓർമ്മകളെ ഒന്നുകൂടി ചേർത്തുപിടിച്ചു. ഇനിയെന്തെന്ന് ചോദിക്കുമ്പോൾ പലർക്കും ഉത്തരമില്ല. കടകൾക്ക് താഴുവീണപ്പോൾ അവരുടെ കണ്ണുനിറഞ്ഞു, കണ്ഠമിടറി. പിന്നീട് വേദനയോടെ പടിയിറക്കം. ജീവിതത്തിന്റെ താളം നിലച്ചുപോകുന്ന അവസ്ഥയാണെന്ന് സരിത മ്യൂസിക്സ് നടത്തുന്ന ബീന പറയുന്നു. 18 വർഷമായി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കട ഏറ്റെടുത്ത് നടത്തുകയാണ് ബീന. ഉടമയുടെ സാമ്പത്തിക ബാധ്യതകളെല്ലാം ബീനയുടെ പരിശ്രമത്തിലൂടെ ഇല്ലാതായി. ഇപ്പോൾ സ്വയം പടിയിറങ്ങേണ്ടി വരുന്നു.
42 വർഷമായി ടെലിഫോൺ ബൂത്ത് നടത്തിയിരുന്ന വി.എൻ സോമൻ ഷട്ടറിട്ട കടയ്ക്ക് മുന്നിൽ നിന്ന് വിതുമ്പി. 1980 ജനുവരി 2നാണ് കട തുടങ്ങിയത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന സി.എം സ്റ്റീഫനായിരുന്നു ബൂത്ത് ഉദ്ഘാടനം ചെയ്തത്. നിത്യഹരിതനായകൻ പ്രേം നസീറും നിത്യചൈതന്യയതിയും കോട്ടയത്തെത്തുമ്പോൾ സോമന്റെ ബൂത്തിലെത്തിയാണ് ഫോൺ ചെയ്തിരുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്നതിന്റെ ഭാഗമായാണ് വ്യാപാരികൾ കട ഒഴിഞ്ഞത്.അൻപത്
വർഷമായിട്ടുള്ള കെ.ജി.എസ് ബുക്ക്സ് സ്റ്റാളും ഇനിയില്ല.വർഷങ്ങളായി കാറ്റേ നടത്തുന്ന രവിയും ഒത്തിരി സങ്കടത്തോടെയാണ് കടയിൽ നിന്ന് പോയത്.ഇനി എന്ത് ചെയ്യണമെന്ന്
അറിയില്ല. നഗരസഭാ ഉദ്യോഗസ്ഥരും ജീവനക്കാരുമെത്തി ഓരോ കടമുറികളും സീൽ ചെയ്തു തീരുന്നതോടെ കോടതി വിധി പ്രകാരമുള്ള ഒഴിപ്പിക്കൽ പൂർത്തിയാകും.
തിരുനക്കരയിലെ കെട്ടിടം ചരിത്രത്തോട് ചേരുമ്പോൾ ഇനി അവശേഷിക്കുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. പലരും സാധനങ്ങൾ വീട്ടിലേക്കാണ് മാറ്റിയത്. ഇനി ഒരു കട തുടങ്ങാൻ സാധിക്കുമോയെന്ന് പലർക്കും അറിയില്ല. നഗരസഭ തങ്ങൾക്ക് ഉചിതമായ പുനരധിവാസം ഉറപ്പാക്കുമോ എന്ന് 52 ഓളം വ്യാപാരികളും, സ്ഥാപനങ്ങളിലെ 350 ഓളം ജീവനക്കാരും സംശയിക്കുന്നു. 63 വർഷം പഴക്കമുള്ള എ ബ്ലോക്ക് ആണ് ആദ്യം മണ്ണോട് ചേരുക. പിന്നീടെല്ലാം ചരിത്രത്തിന്റെ ഭാഗമാകും.
#kottayam #shops #Thirunakkara