Рет қаралды 727
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി അവന്‍ പ്രത്യേക കാലവും സമയവും നിര്‍ണ്ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങള്‍. ഈ ദിവസങ്ങളുടെ മഹത്വങ്ങളും ശ്രേഷ്ഠതകളും വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും ധാരാളം കാണാവുന്നതാണ്.
ﻭَﻟَﻴَﺎﻝٍ ﻋَﺸْﺮٍ
പത്ത് രാത്രികള്‍ തന്നെയാണെ സത്യം.(ഖു൪ആന്‍:89/2)
ഈ ആയത്തിൽ പറയുന്ന പത്ത് രാവുകൾ കൊണ്ടുദ്ദേശിക്കുന്നത്, ദുൽഹജ്ജ് മാസത്തിലെ പത്ത് രാത്രികളാണെന്നാണ് പ്രബലാഭിപ്രായം.
ഇമാം ഇബ്നുകസീർ رحمه الله പറഞ്ഞു:
الليالي العشر : المراد بها عشر ذي الحجة
പത്ത് രാവുകൾ കൊണ്ടുദ്ദേശിക്കുന്നത്, ദുൽഹജ്ജ് മാസത്തിലെ പത്ത് രാത്രികളാണ്.
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ : مَا الْعَمَلُ فِي أَيَّامِ الْعَشْرِ أَفْضَلَ مِنَ الْعَمَلِ فِي هَذِهِ ”. قَالُوا وَلاَ الْجِهَادُ قَالَ ” وَلاَ الْجِهَادُ، إِلاَّ رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَىْءٍ
ഇബ്നു അബ്ബാസില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു:’ഈ പത്ത് ദിവസങ്ങളില്‍ (ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങള്‍) നി൪വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ടകരമായ മറ്റൊരു ദിവസത്തെ സല്‍ക൪മ്മങ്ങളുമില്ല’. അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ? നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ല.എന്നാല്‍ ഒരാള്‍ സ്വന്തംശരീരവും സമ്പത്തുമായും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് പുറപ്പെടുകയും അവയില്‍ നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാകുകയും ചെയ്താലല്ലാതെ .(ബുഖാരി :969)
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനേക്കാള്‍ ശ്രേഷ്ടകരമാണ് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലെ സല്‍ക൪മ്മങ്ങളെന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്.എന്നാല്‍ ഒരാള്‍ സ്വന്തം ശരീരവും സമ്പത്തുമായും ജിഹാദിന് പുറപ്പെടുകയും അവയില്‍ നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാകുകയും ചെയ്യുന്നുവെങ്കില്‍ മാത്രമാണ് അത് (രക്തസാക്ഷിയാകുന്നത്) ഇതിനേക്കാള്‍ (ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങളിലെ സല്‍ക൪മ്മങ്ങളേക്കാള്‍) ശ്രേഷ്ടകരമാകുന്നത്.
مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ يَعْنِي أَيَّامَ الْعَشْرِ
നബി ﷺ പറഞ്ഞു:'(ദുല്‍ഹജ്ജിലെ) പത്ത് ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍കര്‍മ്മങ്ങള്‍ ഇഷ്ടമുള്ള മറ്റൊരു ദിനങ്ങളുമില്ല (അഥവാ മറ്റേത് ക൪മ്മങ്ങളേക്കാളും അല്ലാഹുവിന് ഇഷ്ടം ഈ ദിവസങ്ങളിലെ സല്‍ക൪മ്മങ്ങളാണ്) (അബൂദാവൂദ് :2438 - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ദുല്‍ഹിജ്ജയിലെ പത്ത് ദിനങ്ങൾ ഇത്രയും ശ്രേഷ്ടമാകാനുള്ള കാരണത്തെ കുറിച്ച് ഇമാം ഇബ്നുഹജര്‍ (റഹി) പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.
والذي يظهر أن السبب في امتياز عشر ذي الحجة لمكان اجتماع أمهات العبادة فيه، وهي الصلاة والصيام والصدقة والحج، ولا يتأتى ذلك في غيره
ദുല്‍ഹിജ്ജയിലെ പത്ത് ദിനങ്ങൾ ഇത്രയും ശ്രേഷ്ടമാകാനുള്ള കാരണം അടിസ്ഥാന ആരാധനകളായ നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ഹജ്ജ് മുതലായവ ഈ ദിനങ്ങളില്‍ ഒന്നിച്ചുവരുന്നു എന്നതാണ്. മറ്റ് യാതൊരു ദിനങ്ങളിലും ഇവയൊന്നിച്ച് വരില്ലതന്നെ. (ഫത്ഹുല്‍ ബാരി: 2/460)
ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد
ഇബ്നു ഉമറില്‍ (റ) വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ അടുത്ത് ഈ 10 ദിനങ്ങളേക്കാള്‍ ശ്രേഷ്ടതയുള്ള മറ്റ് ദിനമോ അതിലുള്ള ക൪മ്മത്തേക്കാള്‍ ഉത്തമമായ ക൪മ്മമോ ഇല്ല. അതുകൊണ്ട് അതില്‍ നിങ്ങള്‍ തഹ്‌ലീലും (ലാ ഇലാഹ ഇല്ലല്ലാഹ്) തക്ബീറും (അല്ലാഹു അക്ബ൪) തഹ്‌മീദും (അല്‍ഹംദു ലില്ലാഹ്) അധികരിപ്പിക്കുക. (അഹ്മദ് - ത്വബ്റാനി / മുഅജമുല്‍ കബീ൪)
صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ
അബൂ ഖതാദയില്‍ (റ) നിന്ന് നിവേദനം: നബിﷺയോട് അറഫാ ദിവസത്തിലെ നോമ്പിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അത് കഴിഞ്ഞ വർഷത്തേയും വരാനിരിക്കുന്ന വർഷത്തേയും പാപങ്ങൾ പൊറുപ്പിക്കുന്നതാണ്.(മുസ്‌ലിം: 1162)
#hajj2022 #dulhijja #malayalamislamicspeech