Рет қаралды 12,735
@GardenOfPoems
മാമ്പഴം
വൈലോപ്പിള്ളി ശ്രീധരമേനോൻ
ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം എന്ന കവിതയാണ് ഞാൻ ഇവിടെ ചൊല്ലുന്നത്. 1911 മെയ് മാസം 11 - തിയ്യതി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ചു. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ് അദ്ദേഹം വിരമിച്ചത്. ഈ അനശ്വരകവി ശ്രീ. വൈലോപ്പിള്ളി ശ്രീധരമോനോൻ 1985 ഡിസംബർ 22-ന് രക്തസ്രാവത്തെ തുടർന്ന് ഇഹലോകവാസം വെടിഞ്ഞു.
വൈലോപ്പിള്ളി ശ്രീധരമോനോന്റെ "മാമ്പഴം" എന്ന കൃതിയിലൂടെ ഓരോ മലയാളിയും ഒരമ്മയുടെ പുത്രദുഃഖം എ ന്താണെന്ന് അനുഭവിച്ചറിയുമ്പോൾ കണ്ണിനെ ഈറനണിയിക്കാതെ ഒരു പക്ഷേ മലയാളിയ്ക്ക് ഈ കവിത കേട്ടു മുഴുമിപ്പിക്കാനാവില്ല. ഈ കവിത നാം കേട്ടു പൂർത്തിയാക്കുമ്പോൾ പുത്രദു:ഖത്താൽ വേദനിക്കുന്ന ഓരോ അമ്മമാരുടേയും ദു:ഖത്തിൽ അറിയാതെ തന്നെ നാമും പങ്കാളികളാവുന്നു.
മുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുമ്പോൾ സാധാരണ ഗതിയിൽ സന്തോഷിക്കുന്നതിനു പകരം ഈ 'അമ്മ കണ്ണീരൊഴുക്കുകയാണ്. ആർക്കും വേണ്ടാതെ ഇപ്പോൾ മുറ്റത്ത് കിടക്കുന്ന മാമ്പഴത്തിന്റെ മുന്നിൽ സ്തബ്ധയായി നിൽക്കുന്ന അമ്മയുടെ ചിത്രം കരളലിയിപ്പിക്കുന്നു.
നാലു മാസങ്ങൾക്കു മുമ്പ് തൈമാവിൽ പൂങ്കുല വന്നപ്പോൾ തൻറെ മകൻ അത് ഒടിച്ചു കളഞ്ഞതിന് ആ അമ്മ ഒന്ന് ശകാരിച്ചു. എന്നാൽ മാമ്പഴം പെറുക്കുവാൻ ഞാൻ വരില്ല എന്ന് പറഞ്ഞ് അവൻ അന്ന് ആ പൂങ്കുല മണ്ണിൽ എറിഞ്ഞുകളഞ്ഞു.
അവൻ പറഞ്ഞതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. മരണം അവനെ കൊണ്ടുപോയി.
അനശ്വര കവിയായ ശ്രീ വൈലോപ്പിള്ളി ശ്രീധരമോനോന് പ്രണാമമർപ്പിച്ചുകൊണ്ട് ഈ കവിത ഞാൻ ചൊല്ലട്ടെ. നന്ദി
റീന ജേജി
മാമ്പഴം
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരി കത്തിച്ചപോൽ
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ-
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ്
മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ
മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ
മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുന്‍പേ
മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ
മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട്
പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസലീനനായ് അവന്‍ വാഴ്‌കെ
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീർ
തന്മകന്നമുദേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ
അയൽപക്കത്തെ കൊച്ചുകുട്ടികള്‍
ഉല്‍സാഹത്തോടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക
എന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും
വാസന്തമഹോത്സവമാണവർക്ക്
എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം
പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ള ആ പഴമെടുത്തവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു
മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം വാസ്തവമറിയാതെ
നീരസം ഭാവിച്ച് നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ
വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെന്‍ കണ്ണനേ
തരസാനുകർന്നാലും തായതൻ നൈവേദ്യം നീ
ഒരു തൈകുളിര്‍കാറ്റായ് അരികത്തണഞ്ഞ്
അപ്പോള്‍
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു
#കവിത
#മാമ്പഴം
#വൈലോപ്പിള്ളി
#ശ്രീധരമേനോൻ
#റീന
#റീനജേജി
#കവിതോദ്യാനം
#GardenOfPoems
#Kavithodyanam
#അങ്കണ
#മലയാളം
#poetry
#കവിതകൾ
#blogger
#മലയാളംകവിതകൾ
#mambazham
#entertainment
#kerala
#malayalam
#poetry
#poem
#അങ്കണത്തൈമാവിൽ