Рет қаралды 114
ഷാർജ- മലയാളത്തിലടക്കം ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ പണക്കാരും വ്യവസായികളുമായ കഥാപാത്രങ്ങളെല്ലാം പൊതുവേ വില്ലന്മാരായിരിക്കുമെന്നും ഇങ്ങനെ ചിത്രീകരിക്കുന്നത് പാപവും പാതകവുമാണെന്നും ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. കഥകളുടെ ചരിത്രത്തിൽ നിന്നായിരിക്കാം ഇത്തരമൊരു രീതി വന്നിരിക്കുക. എന്നാൽ ഞാൻ പരിചയപ്പെട്ട സമ്പന്നരിൽ പ്രത്യേകിച്ച് ഗൾഫിലുള്ള വ്യവസായികളെല്ലാവരും വളരെ നല്ല മനുഷ്യസ്നേഹിയും എല്ലാവരുമായും സൗഹൃദം സ്ഥാപിക്കുന്നവരുമാണെന്നും കമൽ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ബാൾറൂമിൽ പ്രമുഖ മലയാളി വ്യവസായി ആർ.ഹരികുമാറിൻ്റെ ആത്മകഥയായ ഹരികഥ-ലോഹം കൊണ്ട് ലോകം നിർമിച്ച കഥയുടെ പ്രകാശനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടൻ സൈജു കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി.
ബിസിനസിൽ വിജയിച്ച എല്ലാവരും പുസ്തകമെഴുതാറില്ലെന്നും അങ്ങനെ എഴുതിയാൽ എല്ലാം സത്യസന്ധമായിക്കൊള്ളണമെന്നുമില്ലെന്നും കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ പറഞ്ഞു. എന്നാൽ പുസ്തകമെഴുതണമെന്ന് തോന്നുന്ന ചില വിജയിച്ച വ്യക്തിത്വങ്ങളുണ്ട്. തൻ്റെ ജീവിതം സത്യസന്ധതകൊണ്ടും കഠിനാധ്വാനം കൊണ്ടും കെട്ടിപ്പടുത്തതാണെന്ന ഉറച്ച വിശ്വാസമാണ് അത്തരക്കാർക്ക് ആത്മകഥ എഴുതാൻ പ്രേരണയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പുസ്തകം പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.
വളരെ ഉയർന്ന നിലയിൽ നിൽക്കുമ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുള്ള മനുഷ്യരുമായി സൗഹൃദത്തിലാകാനും അവരെ ചേർത്തു നിർത്താനും സന്മനസ്സ് കാണിക്കുന്ന വ്യക്തിയാണ് ആർ.ഹരികുമാറെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ്19 കാലത്ത് അദ്ദേഹം ചെയ്ത സേവനങ്ങളെ അനുസ്മരിച്ചു.
ദുബായ് ഇൻവെസ്റ്റ് പാർക്ക് (ഡി െഎപി) ദുബായ് ഇൻവെസ്റ്റ്മെൻ്റ് റിയൽ എസ്റ്റേറ്റ് ജനറൽ മാനേജർ ഉബൈദ് മുഹമ്മദ് അൽ സലാമി, അഡ്വ.രാജൻപിള്ള, ആർ.ചന്ദ്രശേഖരൻ, അഡ‍്വ.വൈ.എ.റഹീം ഹരികുമാറിൻ്റെ ഭാര്യ കലാ ഹരികുമാർ, മക്കളായ ഡോ.ലക്ഷ്മി ഹരികുമാർ, ഡോ.സൗമ്യ ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ആർ.ഹരികുമാർ മറുപടി പ്രസംഗം നടത്തി. കോവിഡ്19 കാലത്തെ മികച്ച മാധ്യമപ്രവർത്തനത്തിന് മനോരമ ഒാൺലൈൻ ഗൾഫ് കറസ്പോണ്ടൻ്റ് സാദിഖ് കാവിൽ, എം.സി.എ.നാസർ(മീഡിയ വൺ), അരുൺകുമാർ(എഡിറ്റോറിയൽ), റഷീദ് പൂമാടം(സിറാജ്) എന്നിവർക്ക് രമേശ് ചെന്നിത്തല ഹരികഥ അവാർഡ് സമ്മാനിച്ചു.
Subscribe my Channel: bit.ly/2BvAuLZ
Facebook: / middleeastfocusuae
My Social ID: / riyasbabutirur
Follow: / east_focus