Рет қаралды 715
പറയി പെറ്റ പന്തിരുകുലത്തെപ്പറ്റിയുള്ള ഐതിഹ്യപ്രകാരം വരരുചി എന്ന ബ്രാഹ്മണന് പറയിയിൽ ജനിച്ച പന്ത്രണ്ടു സന്താനങ്ങളിൽ ഒരാളാണ് അകവൂർ ചാത്തൻ. ഐതിഹ്യപ്രകാരം ചാത്തൻ ചൊവ്വരയ്ക്കടുത്തുള്ള അകവൂർ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു. അന്നത്തെ അച്ഛൻ നമ്പൂതിരിപ്പാട്, അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാൻ തീർഥസ്നാനത്തിനു പുറപ്പെട്ടു. നമ്പൂതിരി ആടിയ തീർഥങ്ങളിലൊന്നിലും ചാത്തൻ കുളിക്കാൻ കൂട്ടാക്കാതെ താൻ കയ്യിലെടുത്തിരുന്ന ഒരു കയ്പൻചുരയ്ക്ക വെള്ളത്തിൽ മുക്കിയെടുക്കുകമാത്രം ചെയ്തു. പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു. കറിക്കു ചേർത്തത് തീർഥങ്ങളിൽ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കിൽ 'തിരുമനസ്സി'ലെ പാപങ്ങൾ തീർഥസ്നാനം കൊണ്ടു തീർന്നിട്ടില്ലെന്നും ചാത്തൻ സമാധാനം പറഞ്ഞു. നമ്പൂതിരിപ്പാട് ലജ്ജിതനായി. പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീർഥസ്നാനാദികൾ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനിൽനിന്നു പഠിച്ചു